Wednesday, February 14, 2007

രുചി

രാവിലെ ശശി മാമന്റെ വീട്ടില്‍ നിന്നു പ്രാതല്‍ കഴിക്കാനായി അമ്മാമേടെ വീട്ടിലേക്കു വടിയും കുത്തി നടന്നു വരുന്ന മുത്തശ്ശന്റെ കയ്യില്‍ മുറുകെ പിടിചിരിക്കുന്ന ഒരു കടലാസ്സു പൊതിയുണ്ടാകും. പണ്ടത്തെ ബ്രിട്ടാനിയയുടെ 10 പൈസ നാണയതിന്റെ വലിപ്പമുള്ള, വട്ടത്തിലുള്ള ബിസ്കറ്റുകള്‍. ഞങ്ങള്‍ കുട്ടികള്‍ക്കു വേണ്ടി ആണത്‌.അമ്മ രാവിലെ തരുന്ന ചായ കിണ്ണത്തില്‍ ഒഴിച്ചു അതില്‍ ഈ ബിസ്കറ്റ്സ്‌ ഇട്ട്‌, അതു മുങ്ങി പൊങ്ങുന്നതും നോക്കിയിരുന്ന്‌,അതു നന്നായി കുതിര്‍ന്നു എന്ന്‌ മനസ്സിലാകുമ്പൊള്‍ ഒരു സ്പൂണ്‍ കൊണ്ടു കോരിയെടുത്ത്‌ വായിലിടും......അന്നേരം തന്നെ അലിഞ്ഞു പോകും സ്നേഹത്തിന്റെ ആ ബിസ്കറ്റ്‌ തുട്ടുകള്‍. ചിലപ്പൊള്‍ ബിസ്കറ്റ്‌-നു പകരം നാരങ്ങ മിട്ടായിയൊ ഗ്യാസ്‌ മിട്ടായിയൊ ഇഞ്ചി മിട്ടായിയൊ ആകും....... പിന്നീട്‌ മുത്തശ്ശന്‌ നടക്കാന്‍ വയ്യാതായപ്പൊള്‍ രാവിലെ അമ്മാമ്മ ശശിമാമന്റെ വീട്ടില്‍ കാപ്പി കൊണ്ടു പോയി കൊടുക്കും.ചിലപോളൊക്കെ അമ്മാമ്മേടെ കൂടെ ഞാനും പോകും.അപ്പോഴും എന്നെ കാണുമ്പോള്‍ മുത്തശ്ശന്‍ ഒരു കടലാസ്സുപൊതി നീട്ടും. കാലത്തിന്റെ കുത്തൊഴുക്കില്‍, മുത്തശ്ശൊനോടൊപ്പം ആ കടലാസുപൊതിയും നഷ്ടമായി.

ഞങ്ങള്‍ കവലയില്‍ (ജങ്ക്ഷന്‍) പോകുന്നതിനെ റോഡില്‍ പോകുന്നു എന്നാണ്‌ പറയാറ്‌.അപ്പൂപ്പന്‍ റോട്ടില്‍ പോയിട്ടു വരുമ്പോള്‍ പഴം വാങ്ങി കൊണ്ടു തരും, പിന്നെ ചിലപ്പോഴൊക്കെ ഡിമാന്റ്‌ വയ്ക്കും, "അപ്പൂപ്പാ, ലഡു വേണം, എനിക്കു ബട്ടര്‍ ബണ്‍ വേണം" എന്നൊക്കെ പറഞ്ഞ്‌. അപ്പൂപ്പന്‍ കളിയാക്കും, പിന്നെ പറയും വാങ്ങില്ല എന്ന്‌.എന്നാലും അമ്മാമ്മേടെ വീട്ടിലെ നടുമുറിയിലെ കട്ടിലില്‍ റ്റിവിയും കണ്ടു കിടക്കുമ്പോള്‍ രാത്രി അപ്പൂപ്പന്‍ വന്നു കയറുമ്പൊള്‍ ആദ്യം നോക്കുക ആ കയ്കളിലേക്കാണ്‌, പറഞ്ഞ സാധനം കൊണ്ടു വന്നൊ എന്ന്‌. ഒരു കള്ള ചിരിയോടെ അപ്പൂപ്പന്‍ അപ്പോള്‍ ആ വാത്സല്യ പൊതി നീട്ടും.പിന്നെ ഞങ്ങള്‍ പിള്ളേര്‍ ഒരു കടിപിടിയാണ്‌.എത്ര രസമായിരുന്നു ആ ദിവസങ്ങള്‍.അപ്പൂപ്പനും പോയി.

അമ്മാമ്മേടെ ഉണ്ണിയപ്പം പോപുലര്‍ ആണ്‌. മക്കളൊ കൊച്ചുമക്കളൊ വീട്ടില്‍ വന്നാല്‍ കയ്യിലെടുക്കാന്‍ ഉപയോഗിക്കുന്ന സൂത്രം എന്നാണ്‌ ഞങ്ങള്‍ കമന്റ്‌ അടിക്കാറ്‌.ഒരിക്കല്‍ ലീവിന്‌ വീട്ടില്‍ പോയപ്പോള്‍ അമ്മാമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം ശരിയായില്ല, അതു കൊണ്ട്‌ ഞാന്‍ കൊണ്ടു പോകില്ല എന്നു പറഞ്ഞതു കാരണം അമ്മാമ്മ കരച്ചില്‍ ആണെന്ന് പറഞ്ഞു മോളുമാമന്‍ കുറെ കളിയാക്കി. ഈ മോളുമാമന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പാലക്കാട്‌ ജോലി നോക്കിയിരുന്ന സമയത്ത്‌, എനിക്കു വേണ്ടി "പൂച്ച പൂട" കൊണ്ടു തരുമായിരുന്നു, അതു വേറൊന്നുമല്ല, നമ്മുടെ സോന്‍ പപ്ടി. അന്നത്തെ രാജികുട്ടിക്ക്‌ ഈ പേര്‌ തിരിയില്ലായിരുന്നു.അങ്ങനെ അമ്മയാണ്‌ മോള്‍ക്കു പറയാന്‍ പാകത്തിനുള്ള ഒരു പേര്‍ പാവം സോന്‍ പപ്ടിക്കു കൊടുത്തത്‌.. എന്നെ കണ്ടാലും ഒരു പൂച്ചകുട്ടിയെ പോലെ ഇരുന്ന ഒരു കാലത്ത്‌.ആ കാലവും പോയി.

ഞാന്‍ ഒരിക്കല്‍ വെകേഷനു വീട്ടില്‍ പോയപ്പോള്‍ അമ്പലപ്പാട്ടെ മാമന്‍ കടുത്ത അസുഖമായി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ മാമിയെയും അനിച്ചേച്ചിയെയും വിളിച്ച്‌ രാജിക്ക്‌ എന്താ കൊടുക്കാ, അവള്‍ക്കു കടയില്‍ നിന്ന്‌ ഒരു ചിക്കെന്‍ ബിരിയാണി കൊടുത്തു വിടണം എന്നു പറഞ്ഞു. വൈകുന്നേരം ബാബുച്ചേട്ടന്‍ കൊണ്ടു വന്നു തന്ന ആ ബിരിയാണി തൊടാന്‍ പോലും എനിക്കു തോന്നിയില്ല.എത്ര വട്ടമാണ്‌ അവരുടെ ജീപ്പില്‍ മാമന്റെ കൂടെ ഞാന്‍ സ്കൂളില്‍ പോയിട്ടുള്ളത്‌. ഇത്ര വയ്യാതായിട്ടും നിനക്കു വേണ്ടി കൊടുത്തു വിട്ടില്ലേ, ആ സ്നേഹത്തിന്റെ പുറത്തെങ്കിലും കുറച്ചു കഴിക്കെടി എന്നു അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ഒരു പിടി വാരി, മനസ്സിലെ വിങ്ങലടക്കി കൊണ്ട്‌. മാമന്‍ മരിച്ചപ്പോള്‍ ആ കുടുംബവും ആ വീട്‌ വിട്ടു പോയി.

വീട്ടിലുള്ള സമയത്ത്‌ ചില വൈകുന്നേരങ്ങളില്‍ അച്ഛന്‍ മസാല ദോശയൊ പൊറോട്ട-ചിക്കെന്‍ അല്ലെങ്കില്‍ ബീഫ്‌ വരട്ടിയതൊ തട്ടു കടയില്‍ നിന്നു വാങ്ങി കൊണ്ടു വരുമായിരുന്നു..എന്താ സ്വാധ്‌ അതിന്‌, അച്ഛന്റെ സ്നേഹം ചേര്‍ന്നതുകൊണ്ടാകുമൊ.....ഇപ്പൊഴൊക്കെ രണ്ടു ദിവസം അവധിക്കു നാട്ടില്‍ പൊയി നില്‍ക്കുമ്പോള്‍ പൊതുവെ മീന്‍ കൊതിച്ചിയായ എനിക്കു വേണ്ടി അമ്മ ഒരു ഫിഷ്‌ ഡിഷെസ്‌ മേള തന്നെ നടത്താറുണ്ട്‌. എല്ലാം വന്ന്‌ മുന്‍പില്‍ നിരക്കുമ്പോള്‍ തന്നെ ആ സ്നേഹത്തിന്റെ മുന്‍പില്‍ എന്റെ വയര്‍ നിറയും, പിന്നെ അമ്മയെ കാണിക്കാനായി എന്തെങ്കിലും ഒക്കെ കഴിക്കും.വീടും നാടും വിട്ടു അന്യ നാട്ടില്‍ കഴിയുമ്പോള്‍, എത്ര വട്ടമാണ്‌ ആശിക്കുന്നത്‌ നല്ല ഭക്ഷ്ണം കഴിക്കാന്‍, നമ്മെ സ്നേഹിക്കുന്നവരുടെ സ്നേഹവും വാത്സല്യവും കൂടി ചേര്‍ത്ത്‌ കുഴച്ച ഒരുരുള ചോറിനു വേണ്ടി?

സമര്‍പ്പണം: ഇന്നലെ രാത്രി ഒരു പിടി കുത്തരി ചോറില്‍ മീന്‍ കറി ഒഴിച്ചു കൂട്ടി കഴിക്കാന്‍ കൊതിച്ചു കൊതിച്ച്‌ അവസാനം കരഞ്ഞു തളര്‍ന്നുറങ്ങിയ എന്റെ പാവം വയറിന്‌.. ;-)

2 Comments:

Blogger ശാലിനി said...

രാജി, പോയകാലങ്ങളിലെ രുചിയെ, ബന്ധങ്ങളുടെ സ്നേഹത്തേകുറിച്ച് നന്നായി എഴുതിയിരിക്കുന്നു. സ്നേഹപൊതിയുമായി വന്ന് എന്റെ പേര് വിളിച്ചുകൊണ്ട് വേലിക്കരുകില്‍ നില്‍ക്കുന്ന വല്യപ്പച്ചനെ ഓര്‍മ്മ വന്നു.

10:46 PM  
Blogger ശാലിനി said...

രാജി, ആ മംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഒന്നു രണ്ടു പോസ്റ്റുകള്‍ കൂടി ഇതുപോലെ മലയാളത്തിലേക്ക് ആക്കാമോ?

10:48 PM  

Post a Comment

<< Home